ഇക്കിഗായ് -
“ഉഷാറായി ജീവിതത്തിരക്കുകളിൽ മുഴുകുക “ ഇന്നെന്തേ ഈ വാക്കിങ്ങനെ
ബോധമണ്ഡലത്തിലിഴയാൻ?
മിസുകി വന്ന് കമ്പിളിപ്പുതപ്പ് പാദങ്ങൾപൊതിഞ്ഞു പുതപ്പിച്ചു പോയതാണ്.
“ബാബാ, ഇക്കിഗായ്..
മറക്കരുത് “
അവൾ ഓർമ്മിപ്പിച്ചു. അവളോട് സംസാരിച്ചിരിക്കാൻ
നല്ല രസമാണ്.
“എന്തിനു വെറുതേ നാളെയെക്കുറിച്ചൊർത്തു സങ്കടപ്പെടണം ബാബാ, അതു നമ്മുടെ കൈയിലല്ലല്ലോ!”
ചൂടുവെള്ളത്തിൽ ഡെറ്റോളിട്ട്, ടവ്വൽ അതിൽ മുക്കിപ്പിഴിഞ്ഞു
ദേഹം തുടപ്പിക്കുമ്പോൾ അവൾ ചിരിക്കുന്നുണ്ടായിരുന്നു. ജീവിക്കാൻ
പ്രേരിപ്പിക്കുന്ന ചിരി.
“ഇപ്പോൾ ഒരു കാറ്റടിച്ചു എന്നു കരുതൂ. അക്കാണുന്ന തളിരിലകൾ
നിൽക്കുന്ന കൊമ്പ് ഇടിഞ്ഞുവീണേയ്ക്കാം. അതിനു മുകളിലെ വലിയ കൊമ്പിൽ
നിൽക്കുന്ന പഴുത്തില അപ്പോഴും അവിടെയുണ്ടാകാനുംമതി!”
തുടച്ചുകഴിഞ്ഞ്, മാറിധരിപ്പിച്ച പുതിയ
ഡ്രസ്സിന്റെ ബട്ടൻസ് ഇടുകയായിരുന്നു അവൾ.ജീവിതത്തിൽ സന്തോഷിക്കാൻ
നമുക്കു ആരോടെങ്കിലും
അടുപ്പം ഉണ്ടായാൽ മതി. ഇപ്പോൾത്തന്നെ ബാബയ്ക്ക് എന്നെ സ്നേഹിച്ചുകൂടേ?
എനിക്കു വേണ്ടി ജീവിച്ചുകൂടേ? പ്രതീക്ഷിച്ചുകൂടേ?
ഞാൻ അവളുടെ കൈ മൃദുവായി തലോടി. കണ്ണടച്ചിട്ടാണെങ്കിലും
ആ മുഖത്തെ മന്ദസ്മിതം എനിക്ക് കാണാമായിരുന്നു. പഴയ ബെഡ്ഷീറ്റും പുതപ്പും എന്റെ പഴയ
ഉടുപ്പുകളും ഒന്നിച്ചൊരു കിഴിയാക്കി ക്കെട്ടി അവൾ പോകുകയാണ്. വാതിലിനടുത്തെത്തിയതും തിരിഞ്ഞുനോക്കി ചിരിച്ച് അവൾ ഉരുവിട്ടത് “ഇക്കിഗായ്” എന്നുതന്നെ.
കണ്ണിറുക്കിയുള്ള ഹരിയുടെ ചിരിയിൽ ഒരു പുതിയ ഉന്മേഷം കരുപ്പിടിപ്പിക്കാൻ
ശ്രമിക്കുമ്പോഴും ചിലനേരങ്ങളിൽ മനസ്സ് ഡൌണാവും. “അനാഥൻ”
എന്ന പദത്തിന് “പ്രതീക്ഷയില്ലാത്തവൻ “ എന്നും അർത്ഥമുണ്ടെന്ന് തോന്നുന്ന നിമിഷങ്ങൾ!
“ഇപ്പോൾ തനിക്കേറ്റവും ആവശ്യമുള്ളതും അതല്ലേ? ഹോപ്,
പ്രതീക്ഷ??
“അതേടോ.. മിസുകിക്ക് കിടപ്പുരോഗികളെ ശുശ്രൂഷിച്ച് നല്ല
പരിചയമുണ്ട്. അവളെ നിനക്കിഷ്ടപ്പെടും.”
“ബി ഹാപ്പി ഡാ, മിസുകി രണ്ടുനാള് ഇവിടെ നിൽക്കട്ടെ,
നിനക്കൊന്ന് പരിചയമാവാൻ.. പിന്നെ എന്നും ഇവിടിങ്ങനെ
കിടക്കാനാണോ ഭാവം? രണ്ടുദിവസം കഴിഞ്ഞാൽ വണ്ടി വിട്ടോ വീട്ടിലോട്ട്…”
എന്റെ ചോദ്യം കേട്ട് അവളുടെ ചിരി കുറച്ചുകൂടി ഉച്ചത്തിലായി.
“എന്നെ പരിഹസിച്ചതാണെന്നു മനസ്സിലായി. സാരമില്ല.
എന്നാൽ ബാബാ, ചിരി നമ്മുടെ ആയുസ്സുകൂട്ടും.
പിന്നെ സംസാരം ബ്രെയിൻ പവറും. കേൾക്കാനൊരാളുണ്ടെങ്കിൽ,
നമ്മളെന്തിനു പറയാതിരിക്കണം?”
ഉന്നതബിരുദങ്ങൾ, ഉയർന്ന ശമ്പളമുള്ള ജോലി
ഇവർക്കൊന്നും തരാൻ കഴിയാത്ത സന്തോഷം ഉമയ്ക്കു നൽകാൻ കഴിഞ്ഞു. ഒരു ജന്മം കൊണ്ടു പറഞ്ഞുതീരാനാവാത്ത കഥകളെല്ലാം വേദന ചാലിച്ച ഒരു ചിരിയിലൊതുക്കി
അവൾ വിളറിവെളുത്തു കിടന്നപ്പോൾ ഈ ഭൂമിയെത്തന്നെ വെറുത്തുപോയത് തെറ്റാണോ? സനാഥരായി പിറക്കുന്ന തന്റെ കുരുന്നുകൾക്കിടാനുള്ള പേരുകൾ പോലും ഞങ്ങൾ തീരുമാനിച്ചുവച്ചിരുന്നു.
പക്ഷേ ഈ ഭൂമി കാണാതെതന്നെ അവരൊഴിവായി. ഒഴിവാക്കി
എന്നുപറയുന്നതാവും ശരി. എന്നിട്ടും പിടിച്ചുനിന്നു. “തിരിച്ചടികളെ നമ്മള് പ്രതിരോധിക്കും ഉമേ “ എന്നവളുടെ
കാതിൽ മന്ത്രിക്കുമ്പോൾ അവളുടെ വിളർത്ത വിരലുകൾ എന്റെ ഉള്ളം കൈയിൽ ആഴ്ന്നിറങ്ങും.
അത് വേദന കൊണ്ടാണോ അതോ ആത്മധൈര്യം വീണ്ടെടുക്കാനുള്ള ശേഷിയാണോ?
ആർക്കറിയാം? അപ്പോഴും അനാഥാലയത്തിലെ പ്രയർ ഹാളിൽ
ഉയർന്നുകേട്ട ഫാദറിന്റെ ശബ്ദം കാതിൽ മുഴങ്ങി!
പതുനാൽപ്പതു വർഷത്തെ അലച്ചിലിനുശേഷവും കണ്ടെത്താനാവാത്ത എന്തൊക്കെയോ
സത്യങ്ങൾ ഇവളുടെ വാക്കുകളിൽക്കൂടി മറനീക്കി പുറത്തുവരുന്നു.
“ബാബാ.. നാം കരുതുന്നതുപോലെ എല്ലാവരുടെ ജീവിതവും സന്തോഷം
നിറഞ്ഞതൊന്നുമല്ല. നാം പ്രതികൂലസാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കുന്നു
എന്നതല്ലേ കാര്യം? ജീവിക്കുന്നത്
‘ഇന്നി’ലല്ലേ? അപ്പോൾ അതു
നന്നാക്കാൻ ശ്രമിക്കുക! “
ഹരി അതു പറയുമ്പോൾ ദൈവം ഇത്ര ക്രൂരനാണോ
എന്നാണ് ഞാൻ ചിന്തിച്ചത്!
തനിക്കെന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയാത്ത പ്രായത്തിൽ
അതിക്രൂരമായി അപമാനിക്കപ്പെടുന്നത് ശാരീരികവേദനയേക്കാൾ മാനസികവേദനക്കിടയാക്കും. അതും സ്വന്തം അമ്മാമനിൽനിന്ന്. അയാൾ അമ്മയ്ക്കെന്നും
പ്രിയപ്പെട്ടവൻ! അച്ഛന്റെ നിസ്സഹായതയിൽ പെങ്ങൾക്ക് കൈത്താങ്ങായി
നിന്നവൻ!അയാളെ ഉപേക്ഷിക്കാൻ അമ്മയ്ക്കാവില്ല . സ്വന്തം അമ്മയോടുപോലും തുറന്നുപറയാൻ കഴിയാത്ത ദുർവ്വിധി!പറഞ്ഞിട്ടും കാര്യമില്ലെന്ന വലിയ സത്യം മനസ്സിലാക്കിയപ്പോൾ അവൾക്കു പ്രായം
വെറും പതിനൊന്നുവയസ്സ്! എന്നിട്ടും അവൾ പിടിച്ചുനിന്നു,രോഗിയായ അച്ഛനൊപ്പം. ഒടുവിൽ ഗതികെട്ടൊരു നിമിഷത്തിൽ അച്ഛന്റെ
കൈപിടിച്ചിറങ്ങിയ രാത്രി അവളുടെ ജീവിതംതന്നെ മാറ്റിമറിച്ചു.
കള്ളവണ്ടി കയറിയതിന് ശിക്ഷിക്കപ്പെട്ടപ്പോഴും, തെരുവിലെ എച്ചിലുതിന്നലഞ്ഞപ്പോഴും, ഇതുവരെ അനുഭവിക്കാത്തൊരു
സമാധാനം അവളനുഭവിച്ചു. “തെരുവാണ് പലപ്പോഴും വീടിനെക്കാൾ സുരക്ഷിതം
ഡോക്ടർസാർ “എന്നുപറഞ്ഞ അവളുടെ കണ്ണുകളിലെ തിളക്കം, ജീവിക്കാനുള്ള ആസക്തി ഞാനറിഞ്ഞു. പിന്നീട് അവളെന്റെ സഹായിയായി,
ഈ ക്ലിനിക്കിൽ എന്നോടൊപ്പം അവളും അച്ഛനുമുണ്ട്.
ഡിസ്ചാർജ് ചെയ്യുന്ന ദിവസമാണ് അവളുടെ
അച്ഛനെ ഹരി ആദ്യമായി എനിക്കു കാണിച്ചുതന്നത്. മിസുകിയുടെ ഒരു
ഛായയുമില്ലാത്ത മലയാളിയായ അച്ഛൻ! രോഗിയെങ്കിലും അയാളുടെ കണ്ണുകളിളും
ഞാൻ ആ തിളക്കം കണ്ടു, പ്രതീക്ഷയുടെ! ഒരുപക്ഷേ
ജീവിതത്തോടുള്ള അമിതമായ ഈ ആസക്തിതന്നെയാകാം ആ അച്ഛനെയും മകളെയും ഇവിടെയെത്തിച്ചത്.
ഹരി അതു പറഞ്ഞവസാനിപ്പിക്കുമ്പോൾ ബന്ധങ്ങൾ എത്ര വിചിത്രമാണ് എന്ന്
അത്ഭുതപ്പെടുകയായിരുന്നു ഞാൻ.മിസുകി എപ്പോഴും പറയുന്നതുപോലെ ‘ഇന്നി’ൽ ജീവിക്കുക. അവളുടെ
“ഇന്നി”ൽ ആ അമ്മയുടെ മുഖം ഇല്ലായിരിക്കാം.
എത്ര അനായാസമായിട്ടാണ് മറവിയുടെ നല്ല വശങ്ങൾ അവളെനിക്കു പറഞ്ഞുതരുന്നത്!
“ബാബാ.. നാം പോകുന്നത് മുന്നോട്ടാണ്. ഒഴുക്കിലൂടെ നീങ്ങുമ്പോൾ ചിലത് ദിശ മാറിപ്പോയേക്കാം. എന്നാൽ ഒഴുക്ക് തുടർന്നുകൊണ്ടേയിരിക്കും. പുതിയ മുഖങ്ങൾ
ജീവിതത്തിൽ വന്നുകൊണ്ടേയിരിക്കും. ഇപ്പോൾ ഞാനെത്തിയത് ഈ പ്രായത്തിലല്ലേ?
നമുക്ക് മുമ്പ് കാണാമായിരുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടോ
ബാബാ? “
“അവർക്കു ഞാൻ കൂടെ വേണമത്രേ “ അവളതു പറഞ്ഞതും ചിരിച്ചുകൊണ്ടാണ്.
ഒരുപക്ഷേ ഇന്ന് അവളുടെ സേവനത്തിന്റെ കാലാവധി അവസാനിച്ചേക്കാം.
അങ്ങനെയെങ്കിൽ അവളത് ഹരിയെ അറിയിച്ചിട്ടുണ്ടാവില്ലേ? തീർച്ചയായും ഉണ്ടാകും!കാരണം ഹരിയാണ് അവളുടെ ഇപ്പോഴത്തെ
ലോക്കൽ ഗാർഡിയൻ. അവളുടെ മാത്രമല്ല, അവളുടെ
അച്ഛന്റെയും. എന്നിട്ടെന്തേ ഹരി ഇക്കാര്യം തന്നോട് പറയാതിരുന്നത്?
കുറച്ചു നേരത്തേ ഇറങ്ങണം എന്നു പറഞ്ഞ് അവൾ പോയത് എങ്ങോട്ടാണ്?
മഴ അപ്പോഴും അവസാനിച്ചിരുന്നില്ല. ജനാലയ്ക്കപ്പുറത്തുള്ള ചാമ്പമരത്തിലെ ചുവന്ന കായ്കളിൽ നിന്നു മഴത്തുള്ളികൾ
ഒലിച്ചിറങ്ങുന്നു. വേരുകൾക്കിടയിലെ കരിമണ്ണിലൂടെ ഒരു പ്രവാഹമായത്
പടരുമ്പോൾ വാതിൽ തള്ളിത്തുറന്ന് അവളെത്തി. ഡ്രസ്സിലെയും മുഖത്തേയും
മഴത്തുള്ളികൾ തുടച്ചുകളയുന്നതിനിടയിൽ അവൾ പറഞ്ഞു. “ ഹോ..
നിൽക്കാത്തൊരു മഴ”
കൈയിലുള്ള വലിയ ബാഗ് താഴെവച്ച് അവൾ ചോദിച്ചു. “ബാബാ ഉറങ്ങിയില്ലേ ഇത്രയും നേരമായിട്ടും?”
മേശപ്പുറത്തിരുന്ന ടവ്വൽ എടുത്തു മുഖംതുടച്ച് അവൾ പറഞ്ഞു.
ഗിരിജാവാര്യര്‍
(എഴുത്തുകാരിയാണ്. സ്വദേശം പാലക്കാട് പുതുപ്പരിയാരത്ത്. ടീച്ചറായിരുന്നു. ഒത്തിരി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൈന ബുക്സ് പ്രസിദ്ധീകരിച്ച ടീച്ചറുടെ പുസ്തകം 'പാര്‍ത്ഥന്‍റെ വീട്'.)










അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ