•  


    ശബരിമലയിലെ ശ്രീ അയ്യപ്പന്‍ യഥാര്‍ത്ഥത്തില്‍ ആര്?

    ശബരിമല ശ്രീധര്‍മ ശാസ്താവ് അഥവാ അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, അതിനു മുമ്പ് അത് ഒരു ദ്രാവിഡ ദേവതയായിരുന്ന അഗസ്ത്യമുനിയാണ് എന്നും ചില പഠനങ്ങള്‍ തെളിയിക്കുന്നു. ശബരിമല ക്ഷേത്രവും കേരളത്തിലെ പല ശാസ്താ-ദുര്‍ഗ്ഗക്ഷേത്രങ്ങളും, അഥവാ കാവുകളും ഹൈന്ദവപരിണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്രങ്ങളാണെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ക്ഷേത്ര നിര്‍മ്മാണത്തിന്റെ പ്രാക്തനകാലം മുതല്‍ക്കേ നാട്ടുകാരായ സാധാരണ ജനങ്ങള്‍ സംഘങ്ങളായിച്ചേര്‍ന്ന് വ്രതാനുഷ്ഠാനത്തോടെ പച്ചരിയും തേങ്ങയും നെയ്യും ഉപ്പും കുരുമുളകും ചേര്‍ന്ന നിവേദ്യങ്ങളുമായി ക്ഷേത്രവിഹാരങ്ങളില്‍‍ താമസിച്ചിരുന്ന ബുദ്ധഭിക്ഷുക്കള്‍ക്ക് തീര്‍ത്ഥാടനം ചെയ്ത് നിവേദ്യങ്ങള്‍ നല്‍കി അവരുടെ ഉപദേശങ്ങള്‍ ശ്രവിച്ച് തിരിച്ചുവരുമായിരുന്നു. ബുദ്ധമതാനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം ഈ വാദത്തെ ന്യായീകരിക്കുന്നു. അയ്യപ്പന്‍ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണു കരുതപ്പെടുന്നത്.ഇതു ശൈവ-വൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. രാമായണത്തില്‍ ശബരിപീഠം എന്നും കൂടാതെ ശബരി ആശ്രമം എന്നും പറയുന്നു. ശബരിക്ക് ശ്രീരാമന്‍ മോക്ഷം കൊടുത്ത കഥയും രാമായണത്തില്‍ ഉണ്ട്. പിന്നീട് മറവര്‍ ക്ഷേത്രം നില നിന്നിരുന്ന 18 മലകള്‍ പിടിച്ചെടുക്കുകയും ബുദ്ധസന്യാസിമാരെ കൊന്നൊടുക്കുകയും ചെയ്തശേഷം അയ്യപ്പന്റെ നേതൃത്വത്തില്‍ മറവരെ തോല്പിക്കാന്‍ പന്തളം രാജാവിനായി. അയ്യപ്പന്റെ കാലശേഷമായപ്പോഴേക്കും ഇതേ ഗതി വീണ്ടും വന്നു ചേര്‍ന്നു.

    ബുദ്ധക്ഷേത്രം എന്നാണ് ഹൈന്ദവവത്കരിക്കപ്പെട്ടതെന്ന് കൃത്യമായി പറയാന്‍ സാധിക്കയില്ല എങ്കിലും ലഭ്യമായ ചരിത്രവസ്തുതകള്‍ പരിഗണിക്കുമ്പോള്‍ 15-16 നൂറ്റാണ്ടുകളില്‍ ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളുറ്റെ രമ്യതക്കു ശേഷമാണ് ഇതുണ്ടായതെന്ന് അനുമാനിക്കാന്‍ സാധിക്കുന്നു. ഏതാണ്ട് ഇതേ കാലത്ത് തന്നെ നമ്പൂതിരിമാരായ ആചാര്യന്മാര്‍ ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്മാറുകയും ചെമ്പകശ്ശേരി രാജവംശത്തിന് ക്ഷേത്രാധികാരത്തിന് കൂടുതല്‍ സ്വാധീനം ലഭിക്കുന്നതും . കുറച്ചു കാലത്തേക്ക് ബുദ്ധമതാചാരങ്ങള്‍ തുടര്‍ന്നു എങ്കിലും അയ്യപ്പനേയും ബുദ്ധനേയും പിന്നീടു വന്ന തലമുറകളിലെ തീര്‍ത്ഥാടകര്‍ ഇവര്‍ തമ്മിലുള്ള വ്യത്യാസത്തെ പരിഗണിക്കാതെ രണ്ടുപേരും ഒന്നായി കണ്ടു എന്നു കരുതണം.  കേരള ഹൈക്കോടതിയില്‍ വാവരുടെ പിന്‍ഗാമി സമര്‍പ്പിച്ച തെളിവുകള്‍ക്ക് 1708 വര്‍ഷത്തോളം കാലപ്പ്ഴക്കമുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. അയ്യപ്പന്‍ കളരിയഭ്യാസങ്ങള്‍ പഠിച്ച ചീരപ്പഞ്ചിറ കുടുംബത്തിന്‍റെ കണക്ക് പ്രകാരവും ക്ഷേത്രത്തില്‍ വീണ്ടും തീര്‍ത്ഥാടനം ആരംഭിച്ചത് 15-16 നൂറ്റാണ്ടോടെയാണെന്നു കാണുന്നു.












    ശബരിമല വൈദിക ക്ഷേത്രമാണോ, ബുദ്ധമതകേന്ദ്രമാണോ എന്നു ചര്‍ച്ച ചെയ്തിട്ട് ഒരു കാര്യവുമില്ല എന്ന് മറ്റ് ചില പഠനങ്ങള്‍ പറയുന്നു. ഏറെക്കുറെ  ഇതിനാണ് പ്രസക്തി എന്നും തോന്നുന്നു. ശബരിമല അഗസ്ത്യശിഷ്യരുടെ ഒരു തപോവനമായിരുന്നു. ശബരിമലയ്ക്ക് വൈദിക പ്രാമാണ്യം കിട്ടുന്നത് തിരുവിതാംകൂര്‍ രാജവംശം അതേറ്റെടുക്കുന്നതു മുതലാണു. അതിനു മുമ്പ് ശബരിമല താന്ത്രികവിശ്വാസികളുടെ ഒരു കേന്ദ്രം മാത്രമായിരുന്നു. അതൊരു ബുദ്ധമത വിഹാരമായിരുന്നു എന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല എന്നും ഈ പഠനം പറയുന്നു. ശബരിമല അതിന്റെ സ്ഥാനം കൊണ്ടാണു പ്രസിദ്ധം. അഗസ്തപാരമ്പര്യത്തില്‍ അങ്ങനെ പല സ്ഥാനങ്ങളുണ്ട്. അവയെല്ലാം കൊടും മലകളുമാണു. അവയില്‍ പ്രധാനം നാലെണ്ണമാണു. ചതുരഗിരി, കൊല്ലിമല, മംഗളാദേവി. ശബരിമല. ആദ്യത്തെ രണ്ടും തമിഴ്നാട്ടില്‍. പിന്നത്തെ രണ്ടും കേരളത്തില്‍. ഇവയ്ക്കൊന്നും അഗസ്ത്യന്റെയല്ലാതെ മറ്റ് വൈദികപാരമ്പര്യം അവകാശപ്പെടാനില്ല. ഇവിടെയൊക്കെ ആചാരങ്ങള്‍ വ്യത്യസ്ഥമാണു. ശബരിമല ഏതെങ്കിലും വൈദിക ഋഷി പ്രതിഷ്ഠനടത്തിയതാണെന്ന ഐതിഹ്യവും കേള്‍ക്കാനില്ല. പക്ഷെ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങള്‍ക്കും അങ്ങിനെ ഐതിഹ്യമുണ്ടു താനും.


    മണികണ്ഠന്‍ / അയ്യന്‍ / അയ്യപ്പന്‍ തപസു ചെയ്യാന്‍ പോയ ഇടമെന്നാണു ശബരിമലയുടെ പ്രസിദ്ധി. അല്ലാതെ അവിടുത്തെ പ്രതിഷ്ഠയ്ക്കല്ല. ഈ അയ്യനു ഒരു രാജവംശവുമായി ബന്ധവുമില്ല. അതുകൊണ്ട് വൈദിക ബന്ധം ബലപ്പെടുത്താനാവില്ല. പന്തളം രാജാവിനു പമ്പാതീരത്തു നിന്നു കളഞ്ഞുകിട്ടുന്ന കുട്ടിയാണു മണികണ്ഠന്‍. അതു ചരിത്രമായി എടുത്താല്‍പ്പോലും വംശപാരമ്പര്യത്തിനു സാധുതയില്ല. പമ്പാ തീരത്തു മണികഠനെ ആരു പെറ്റിട്ടു? വംശ ശുദ്ധിക്കു എന്തു തെളിവുണ്ട്. അപ്പോള്‍ മാന്ത്രികം കാണിച്ചു വന്ന ആരേയോ രാജാവ് ഏറ്റെടുത്തതാണെന്നു ചുരുക്കം. വംശശുദ്ധിയുടെ പ്രശ്നമാണു പിന്നീട് രാജ്ഞിക്ക് വയറ്റിലുണ്ടാകുമ്പോള്‍ അയ്യനെ ഒഴിവാക്കാനുള്ള കാരണവും. അതിനു കണ്ട വഴിയാണ് ആയോധന കഴിവിനുമപ്പുറമുള്ള പുലിപ്പാല്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ നായാട്ടുകാരനു പോലും അസാദ്ധ്യമായ കാര്യം. മണികണ്ഠനു പുലിയെ കൊണ്ടുവരാന്‍ ആവില്ലെന്ന വിശ്വാസത്തിലാണു അതു ആവശ്യപ്പെടുന്നത്. എന്നിട്ടും അയ്യന്‍ പുലിപ്പാല്‍ കൊണ്ടുവന്നെന്നു കഥ. അങ്ങനെയെങ്കില്‍ അതു പുലിയെ വശീകരിക്കാന്‍ കഴിയുന്ന തന്ത്രമറിയാവുന്നതു കൊണ്ടുമാത്രമാണു. ശ്രീവിദ്യോപാസകരായ താന്ത്രികര്‍ക്ക് ഏതു മൃഗത്തെയും വശീകരിച്ച് വരുതിയില്‍ നിര്‍ത്താന്‍ കഴിയും. ചട്ടമ്പിസ്വാമികളെപ്പറ്റി അങ്ങനെ കേട്ടിട്ടുണ്ട്. പാമ്പിനേയും, നായയേയും, ഉറുമ്പുകളേയും വിളിച്ചു വരുത്തി ലാളിച്ച കഥകള്‍. അതിനും ഒരുപടി കൂടി കടന്നു ചെയ്തവ്നായിരുന്നു അയ്യപ്പന്‍, എന്ന പുലിപ്പാണി.

    അയ്യന്‍ മലകേറിയ ശേഷമാണു പന്തളത്തു രാജാവുപോലും ശബരിമലയെക്കുറിച്ചറിയുന്നത്. താന്‍ ആരെന്നറിയാതെ തന്നെ വഞ്ചിക്കാന്‍ ശ്രമിച്ച ബ്രാഹ്മണ തന്ത്രിമാരേയും കൊണ്ട് അയ്യന്‍ മലയ്ക്കു പോകുമെന്നു വിശ്വസിക്കാമോ? പിന്നെ എവിടുന്നു വന്നു ശബരിമലയ്ക്ക് ചതുര്‍വ്വേദികളുടെ വൈദിക പാരമ്പര്യം? അതു പിന്നീട് ഏച്ചു വച്ചതാണു. ആ ഏച്ചുവപ്പില്‍ തന്നെയുമുണ്ട് ഒരു കല്ലുകടി. തരണനെല്ലൂരിനായിരുന്നു തിരുവിതാംകൂര്‍ രാജവംശത്തിന്റെ തന്ത്രം. പക്ഷെ തരണനല്ലൂര്‍ അതേറ്റെടുത്തില്ല. പകരം പരദേശബ്രാഹ്മണര്‍ക്കു കൊടുത്തു. എന്തായിരിക്കും കാരണം? ശബരിമലയിലെ ആചാരങ്ങള്‍ ചതുര്‍വ്വേദ ബ്രാഹ്മണ്യത്തിന്റെ ഭാഗമല്ല എന്നതു തന്നെ. ഇന്നത്തെ തന്ത്രിമാര്‍ക്ക് ശബരിമലയില്‍ തന്ത്രം കിട്ടിയിട്ട് ഏറിവന്നാല്‍ ഇരുനൂറു കൊല്ലം. അതിനു മുമ്പ് ആ ക്ഷേത്രം എങ്ങനെ നടന്നു? ആരായിരുന്നു തന്ത്രികള്‍? അവിടുത്തെ നിവേദ്യവസ്തുക്കള്‍ ബ്രാഹ്മണര്‍ ഉപയോഗിക്കുന്ന ചമതാദികള്‍ അല്ല. സാധാരണക്കാര്‍ ഉപയോഗിക്കുന്ന കൊട്ടത്തേങ്ങ, നെയ്യൊക്കെയാണു. അവയൊന്നും തൊട്ടുകൂടായ്മ നോക്കിയല്ല സ്വീകരിക്കുന്നതും. ആര്‍ക്കും കൊണ്ടുവരാം. ഏതുമതസ്ഥര്‍ക്കും കൊണ്ടുവരാം. അഭിഷേകം ചെയ്യാം. ഭസ്മം വാരിപ്പൂശി തിരികെപ്പോകാം.

    വേറൊന്നുള്ളാത് വാവരുടെ സാന്നിദ്ധ്യമാണു. കേരളത്തില്‍ മുസ്ലീം സാന്നിദ്ധ്യമുള്ള മറ്റേതെങ്കിലും ക്ഷേത്രമുണ്ടോ? ദേവതയുടെ അനുചരനായിട്ടോ ഉപദേവതയായിട്ടോ ഇത്ര പ്രാധാന്യത്തോടെ. അതും പോകട്ടെ ശബരിയെപ്പോലൊരു സ്ത്രീക്കു പ്രാധാന്യമുള്ള ക്ഷേത്രമുണ്ടോ? അതുമില്ല. ഇതു രണ്ടും ബ്രാഹ്മണ്യത്തിന്റെ കൊക്കിലൊതുങ്ങുന്നതുമല്ല.

























    തപസു ചെയ്യാന്‍ സുരക്ഷിതമായ ഒരു സ്ഥലമെന്ന നിലയിലാണു അഗസ്ത്യശിഷ്യനായ പുലിപ്പാണി ശബരിമല തെരെഞ്ഞെടുക്കുന്നത്. ആ താപസനു സഹായമായി ചുറ്റിലുമുള്ളവര്‍ മാത്രമാണുണ്ടായിരുന്നത്. അവര്‍ താപസരെ സഹായ്യിച്ചു. തപസിനു ഭംഗംവരാതെ താപസര്‍ക്ക് കാലബോദ്ധ്യം വരുത്താന്‍ ആണ്ടിലൊരിക്കല്‍ കിഴക്കന്‍ മലയില്‍ മകര ദീപം തെളിയിച്ചു കാണിച്ചു. ഉത്തരായനത്തിന്റെ തുടക്കമായി എന്നു അറിയിക്കാന്‍ മാത്രം. മകര നക്ഷത്രം കണ്ട് കാലബോദ്ധ്യം വരുത്തുന്ന താപസന്‍ അല്പനിമിഷം മാത്രം ജാഗ്രത്തിലേക്കു വരുന്നു. ആ അസുലഭ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ അഗസ്ത്യവിശ്വാസികള്‍ നോമ്പെടുത്തു മലകേറി. പിന്നെയുള്ള ഒരു വര്‍ഷക്കാലം ഭഗവാനും ശിഷ്യര്‍ക്കും ഭക്ഷണത്തിനും മറ്റുമുള്ള കലാവറ വസ്തുക്കള്‍ - നെയ്യ്, അവല്‍, മലര്‍, ഭസ്മം എന്നിവ കൊണ്ടു ചെല്ലൂം. തങ്ങളുടെ ദീനങ്ങളും ആവലാതികളും അവര്‍ പറയും. അതനുഗ്രഹം കൊണ്ട് മാറ്റിക്കൊടുക്കും. ഇന്നും അതിനു മാറ്റമില്ല. അത്രവിശ്വാസമില്ലാത്തവര്‍ക്ക് ആടിയ നെയ്യും മലരുമൊക്കെ കൊടുത്തുവിട്ട് ആശ്വസിപ്പിക്കും. അഗസ്ത്യപാരമ്പര്യമുള്ളിടത്തേ വൈദ്യമുള്ളു. ആടിയ നെയ്യ് ഒരു മരുന്നാണു. അതിനു വിഗ്രഹമാണു കാരണം. പുലിപ്പാണി ആരാധിച്ചിരുന്ന അഗസ്ത്യവിഗ്രഹം അതിനു തക്ക ശില കൊണ്ടുണ്ടാക്കിയതാവണം. അഗസ്ത്യരുടെ ഇരുപ്പാണ് കുന്തക്കാലില്‍ പ്രത്യേക ബെല്റ്റ് ധരിച്ച്  ഇരിക്കുന്നത്. അതേ ഇരുപ്പാണ് ഇപ്പോഴത്തെ ശാസ്താവിഗ്രഹത്തിനും ഉള്ളത്.
    കാലാകാലമായി ഇതാണു തുടര്‍ന്നു വന്നത്. അതിനിടയില്‍ എല്ലാ ജാതിമതസ്ഥരും സ്ത്രീകളുമൊക്കെ മല കയറിയിട്ടുണ്ടാവാം. അതില്‍ ഒരു സ്ത്രീ ശിഷ്യയായി തപസ്സു ചെയ്തു സമാധിസ്ഥയിത്തീര്‍ന്നിട്ടുമുണ്ടാകാം. മാളികപ്പുറത്തമ്മയുടെ മുന്നില്‍ വേലന്മാര്‍ പാടുന്ന പാട്ടുകള്‍ ശ്രദ്ധിച്ചു കേള്‍ക്കു.


    അഗസ്ത്യമുനി വസിഷ്ടനോളവും ബൃഹസ്പതിയോളവും പ്രാധാന്യമുള്ള ഋഷിയാണ്. തമിഴ് ഭാഷ സൃഷ്ടിച്ചത് ഇദ്ദേഹമാണ്. സ്വര്‍ണസിദ്ധര്‍ തുടങ്ങി പശ്ചിമഘട്ടം കേന്ദ്രമാക്കിയ 18 സിദ്ധന്മാരുടെ  നേതാവ് ഇദ്ദേഹമാണ്. കേരള തമിഴ്നാട് അതിര്‍ത്തിയിലെ ശബരിമല അടങ്ങുന്ന 18 മലകളുടെ ആധിപത്യം ഈ 18 സിദ്ധന്മാര്‍ക്കായിരുന്നു. തമിഴ്മക്കള്‍ ശബരിമലയിലേക്ക് ഒഴുകിയെത്താനുള്ള കാരണവും ഇതാണ്.  ഇനിയൊന്നുള്ളതു മലയ്ക്കു പോകുന്നവന്റെ ശരണം വിളിയാണു. അതു മലകേറ്റത്തിന്റെ മന്ത്രമാണു. അത് ഏതോ ജനിതക ഗഹ്വരങ്ങളുടെ ആഴത്തില്‍ നിന്നു പുറത്തു വരുന്നതാണു. ഒരിക്കല്‍ മലകേറി ശരണം വിളിക്കുന്നവര്‍ക്ക് അതു അനുഭവമാകും. അതൊരു വിമുക്തി തരും. അതിപ്പോള്‍ 55 കഴിഞ്ഞ ഫെമിനിസ്റ്റിനായാലും യുക്തിവാദചന്ദ്രികള്‍ക്കായാലും. ഇതിനെ ബുദ്ധം ശരണം ഗച്ഛാമിയോട് ബന്ധപ്പെടുത്തി മുതലെടുക്കാമോ എന്നാണ് വേറൊരു കൂട്ടര്‍ നോക്കുന്നവര്‍. അല്ലാതെ ബൌദ്ധപാരമ്പര്യവുമായി ബന്ധമുള്ള വേറെന്തുണ്ട് ശബരിമലയില്‍?












    പന്തളം രാജാവിനും, ബുദ്ധനും എത്രയോ കാലം മുന്നിലാണു അഗസ്ത്യപാരമ്പര്യം തുടങ്ങുന്നത്, അന്നുമുതല്‍ ശബരിമലയുമുണ്ട്. തമിഴര്‍ ആരാധനയ്ക്ക് കൂട്ടത്തോടെ എത്തുന്നതിനു പിന്നിലും ഈ അഗസ്ത്യസ്വാധീനമാണു. ചതുര്‍വേദ ബ്രാഹ്മണ്യം പാകപ്പെടുത്തിയിട്ടും അവശേഷിക്കുന്ന ജനീതക ത്വരയാണു മലയാളികളേയും മലയിലേക്ക് ആകര്‍ഷിക്കുന്നത്. തമിഴകവും കേരളവും ഒന്നായിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ.
    ഇതിനിടയിലേക്ക് എങ്ങനെയാണു ചതുര്‍വ്വേദ വൈദിക മര്യാദകള്‍ കടന്നു കൂടിയത്? രാജവംശങ്ങളുടെ ചില താല്പര്യങ്ങളാവില്ലെ അതിനു പിന്നില്‍. ചില രാജവംശങ്ങള്‍ നിലനില്‍ക്കാനും, ചിലര്‍ക്ക് മേല്‍ക്കൈ നേടാനും. അതിനുള്ള രൂപപരിണാമങ്ങളേ ശബരിമലയില്‍ ഉണ്ടായിട്ടുള്ളു. എന്നിട്ടും അതിന്റെ ഖ്യാതിക്കോ അനുഭവത്തിനോ മാറ്റമില്ല. രണ്ടു തവണ അവിടെ തീപ്പിടുത്തമുണ്ടായതായി. ആദ്യത്തേതു രാജഭരണ കാലത്തും രണ്ടാമത്തേതു ജനായത്തത്തിലും. ആദ്യത്തേതില്‍ ക്ഷേത്രമേ കത്തിയുള്ളു. രണ്ടാമത്തേതില്‍ വിഗ്രഹവും നഷ്ടപ്പെട്ടു എന്നാണു പറയുന്നത്. എന്നിട്ടും ശബരിമലയുടെ ആകര്‍ഷണം കുറഞ്ഞില്ല. ഇനിയിപ്പോള്‍ ഒരു വാശിക്കു വേണ്ടി പ്രായപരിധിയില്ലാതെ സ്ത്രീകളെ കടത്തിവിട്ടു നോക്കിക്കോളു. എന്നാലും ശബരിമലയുടെ താന്ത്രികത നഷ്ടപ്പെടാന്‍ പോകുന്നില്ല. അങ്ങനെ എതിര്‍ത്തുകേറുന്ന പെണ്ണാളുകള്‍ ശ്രീവിദ്യാഭാവനയോടെ തിരികെ വരുന്നതു കാണാം. ശബരിമലയ്ക്ക് ആരേയും മാറ്റിമറിക്കാന്‍ കഴിയും. ആ തന്ത്രസ്ഥാനത്തില്‍ ഉപാസന നടത്താന്‍ മതമോ, ജാതിയോ, ലിംഗമോ വിഷയമല്ല. മാനസികമാണു ഉപാസനകളും പൂജകളും. അഗസ്ത്യര്‍ ഇപ്പോഴും അവിടെ അധിവസിക്കുന്നു.
    ഇനി ചരിത്രവുമായി ചേര്‍ന്നുനില്‍ക്കുന്ന മറ്റ് ചില ഏടുകള്‍ കൂടി നോക്കാം.


    കുലദൈവമായ ശാസ്താവിനെ പന്തളം കൊട്ടാരത്തിലുള്ളവര്‍ അച്ഛനെന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാവാം പന്തളം കൊട്ടാരത്തിനടുത്തുകൂടെ ഒഴുകുന്ന നദിക്ക് അച്ചന്‍കോവില്‍ ആറെന്ന പേരുണ്ടായത്. ഇത്തരമൊരു ചരിത്രപശ്ചാത്തലത്തില്‍ നിന്നാവാം അയ്യപ്പന്‍ തന്റെ ബാല്യകാലം പന്തളം കൊട്ടാരത്തില്‍ ചെലവഴിച്ചു എന്ന ഐതിഹ്യമുണ്ടായതും. ശാസ്താവില്‍ നിന്നും വ്യത്യസ്തനാണ് ശബരിമല അയ്യപ്പനെന്ന് ചില ഐതിഹ്യങ്ങളുണ്ട്.  ക്രിസ്തുവര്‍ഷം 1821-ല്‍ പന്തളം രാജവംശം തിരുവിതാം കൂറുമായി ലയിക്കപ്പെട്ടതോടെ ഈ ക്ഷേത്രവും 48 മറ്റു ക്ഷേത്രങ്ങളും തിരുവിതാംകൂറുമായി ചേര്‍ക്കപ്പെട്ടു.  ഈ ക്ഷേത്രം നിരവധി പ്രാവശ്യം തകര്‍ക്കപ്പെട്ടിട്ടുമുണ്ട്. ഈ നൂറ്റാണ്ടില്‍ 1902-ലും 1950-ലും ക്ഷേത്രം അഗ്നിബാധക്കിരയ്ക്കാക്കപ്പെട്ടു.1902 ല്‍ ഉണ്ടായ അഗ്നിബാധക്ക് ശേഷം 1910 ല്‍ പുനരുദ്ധാരണം ചെയ്തു. 1950-ല്‍ ക്രിസ്തീയ മതമൗലികവാദികള്‍ ക്ഷേത്രം തീവയ്ക്കുകയും വിഗ്രഹം തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പുനരുദ്ധാരണം നടത്തിയാണ് ഇന്നത്തെ പഞ്ചലോഹവിഗ്രഹം (ഏതാണ്ട് സ്വര്‍ണ്ണം എന്നും പറയാം) നിര്‍മ്മിച്ച് പ്രതിഷ്ഠിച്ചത്. ചെങ്ങന്നൂരിലെപ്രസിദ്ധ വിശ്വകര്‍മ്മ കുടുംബമായ തട്ടാവിള കുടുംബത്തിലെ അംഗങ്ങളായിരുന്ന നീലകണ്ഠപണിക്കരും അയ്യപ്പപ്പണിക്കരും ചേര്‍ന്നാണ് തകര്‍ത്ത വിഗ്രഹത്തിന്റെ അതേ മാതൃകയിലുള്ള നിലവിലെ വിഗ്രഹം നിര്‍മ്മിച്ചത്. 1951 മേയ് 17-ന് പുനഃപ്രതിഷ്ഠ നടത്തി.

    അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവരുടെ പള്ളിയില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും ശബരിമലയില്‍ നിലകൊള്ളുന്നു. പന്തളം രാജ്യം ആക്രമിക്കാന്‍ വന്ന വാവര്‍ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്തയാളാണ് വാവര്‍ എന്ന കഥയ്ക്കാണ് പ്രചാരം കൂടുതല്‍.
    മക്കംപുരയില്‍ ഇസ്മയില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ് വാവരെന്ന് ' ബാവര്‍ മാഹാത്മ്യം' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാവരായിരുന്നത് ബാബര്‍ തന്നെയായിരുന്നു എന്നും ചിലര്‍ വാദിക്കുന്നു. ശാസ്താവിന്റെ അംഗരക്ഷകനായി വാവര്‍ക്ക് പന്തളം രാജാവ് ക്ഷേത്രം പണിതു നല്‍കിയതായി ചില സംസ്കൃതഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. കാട്ടിലൂടെ കടന്നുപോകുന്നവര്‍ക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാന്‍ അയ്യപ്പന്‍ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.
    കുരുമുളകാണ് വാവര്‍ പള്ളിയിലെ പ്രധാന വഴിപാട്. കാണിക്കയും നെല്ല്, ചന്ദനം, സാമ്പ്രാണി, പനിനീര്‍, നെയ്യ്, നാളികേരം, എന്നിവയും ഇവിടെയുള്ള വഴിപാടുകളാണ്. എരുമേലിയിലും ഒരു വാവര്‍ പള്ളിയുണ്ട്.



    ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങള്‍ക്കു (18 സിദ്ധന്മാര്‍) നടുവിലാണ് അയ്യപ്പന്‍ എന്നൊരു വിശ്വാസമുണ്ട്. ഇതിന്‍റെ പ്രതീകമാണ് 18 പടികള്‍. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ“ നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. ഒരു കാര്യത്തില്‍ ഈ ലേഖനം ഉറപ്പായിപ്പറയുന്നത് ശബരിമലയിലെ മൂര്‍ത്തി അഗസ്ത്യനാണ്. വിഗ്രഹവും അഗസ്ത്യന്‍റേത് തന്നെ. അയ്യപ്പന്‍ എന്ന പുലിപ്പാണി അതില്‍ ലയിച്ചതാണ് എന്നതാണ് സത്യം. അതിന്‍റെ പൊരുളാണ് തത്വമസി. അത് നീയാകുന്നു എന്ന സത്യം. 18 സിദ്ധന്മാരുടെ ആവാസകേന്ദ്രമായ18 മലകള്‍ ഇവയാണ്. ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡര്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖള്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.

    ഈ ലേഖനത്തിന് കടപ്പാട് - 'മകരവിളക്ക്‌ സ്വയം തെളിയുന്നതല്ല': തന്ത്രി മഹേശ്വര്‌ മംഗളത്തിലെഴുതിയ ലേഖനം, പി.ജി.രാജേന്ദ്രന്‍ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”,'വാവരുടെ കഥ' എന്ന ലേഖനം, ചില ഫേസ്ബുക്ക് പോസ്റ്റുകള്‍, ശബരിമല ഐതിഹ്യം, ശബരിമല ക്ഷേത്രം വെബ്സൈറ്റ്.

    1 അഭിപ്രായം:

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *